മട്ടന്നൂർ: മന്ത്രിയെ മാരകമായി ആക്രമിച്ചുവെന്ന കള്ള പ്രചാരണം നടത്തി ക്രിമിനലുകളെ ഇളക്കിവിട്ട് നാടാകെ അക്രമം അഴിച്ചുവിടാൻ ആഹ്വാനം ചെയ്ത സിപിഎം നേതാക്കളും നേതാക്കന്മാരുടെ ആഹ്വാനമനുരിച്ച് കോൺഗ്രസ് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ആക്രമിക്കുന്ന സാധാ സിപിഎം പ്രവർത്തരും ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന് കെ. സുധാകരൻ എംപി.
ജനൽ ഗ്ലാസുകൾ അടിച്ച് തകർത്ത് ഭിത്തിയിൽ ഓയിൽ ഒഴിച്ച മാലൂർ പട്ടാരിയിലെ രാജീവ് ഭവൻ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച നാലു കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് എത്തിയിട്ടില്ലെന്ന് ദൃശ്യ മാധ്യമങ്ങൾ കാണുന്നവർക്ക് ബോധ്യമുണ്ട്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്മാർക്കും ഇക്കാര്യം അറിയാം.
കുട്ടികളുടെ പ്രതിഷേധത്തിന് ശേഷം വളരെ കൂളായി നടന്നു ലിഫ്റ്റും കയറി തൊട്ടടുത്ത പ്ലാറ്റ് ഫോമിൽ എത്തി സ്പീക്കർ ഷംസീറിനെ കാണുകയും സ്പീക്കർ മുഖ്യമന്ത്രിയെ വിളിക്കുകയും ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചാണ് സംഭവത്തിന്റെ ഗതിമാറിയത്.
പോലീസ് സത്യസന്ധമായി അന്വേഷിച്ചാൽ ഒരു വധശ്രമവും അവിടെ നടന്നിട്ടില്ലെന്ന് ബോധ്യമാകും. എന്നിട്ടാണ് കറുത്ത തുണി കാട്ടി മന്ത്രിക്കെതിരേ പ്രതിഷേധിച്ച നാല് കെഎസ് യു പ്രവർത്തകരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തതെന്നും സുധാകരൻ പറഞ്ഞു.
ഓഫീസിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചുമർ വികൃതമാക്കുകയും ചെയ്തു. അഞ്ച് ജനൽചില്ലുകളാണു തകർത്തത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മുമ്പ് മൂന്നു തവണ കോൺഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായിരുന്നു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ മാലൂർ പോലീസിൽ പരാതി നൽകി.
കണ്ണൂർ: കക്കാട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ അക്രമം. ബുധനാഴ്ച രാത്രി ഒരു സംഘം സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർത്തതായാണ് പരാതി. ആറ് ജനൽ ചില്ലുകൾ പൂർണമായും തകർത്ത നിലയിലാണ്.